കാസറഗോഡ് ഗവൺമെൻറ് കോളേജിലെ ഡിഗ്രി പ0ന കാലമാണ്. കളികളോടുള്ള ഭ്രമത്തോടൊപ്പം പഠനവും ചേർത്തു കൊണ്ടു പോകാനുള്ള വ്യഗ്രതയിൽ കലാലയത്തിൻ്റെ മറ്റു സാദ്ധ്യതകളിലേക്ക് എത്തിനോക്കാൻ ഞാൻ താത്പര്യപ്പെട്ടിരുന്നില്ല.
രാവിലെ ക്ലാസ്സിലെത്തിയാൽ ഉച്ചവരെ ക്ലാസ്സും ഉച്ചയ്ക്ക് ക്യാൻറീനിൽ നിന്ന് "ഉണ്ടക്കായി " , "ഇലയട " എന്നീ എന്തെങ്കിലും ലഘുഭക്ഷണം,പിന്നെ നാലു മണി വരെ കളി,വീട്ടിലെത്തി നേരം തെറ്റിയുള്ള ഊണ് പിന്നെ വീണ്ടും മൈതാനത്തിലേക്ക് സന്ധ്യയ്ക്ക് തിരികെ വന്ന് അൽപ്പം പOനവും.
കോളേജിൽ എനിക്ക് കൂട്ട് കമ്മിയായിരുന്നു..കേശവ ഭട്ടാണ് അടുത്ത സുഹ്യത്ത്.11.30 നുള്ള ഇൻ്റർവെൽ നേരത്ത് ഞങ്ങൾ കോളേജ് മുറ്റത്തെ കുഞ്ഞു മാവിൻ ചുവട്ടിൽ അൽപ്പനേരം സൊറ പറഞ്ഞിരിക്കുക പതിവാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പെൺകുട്ടി ഞങ്ങളെ നോക്കി മന്ദഹസിച്ചു കൊണ്ട് കോളേജിലേക് നടന്നു പോകുന്നു. മിഡിയാണ് ധരിച്ചിരിക്കുന്നത് മുടി ഇരുവശത്തേക്കും പിന്നായിട്ടിരിക്കുന്നു. കോളേജിലെ മറ്റ് സുന്ദരികളുമായി താരതമ്യമെടുത്തിയാൽ അത്ര സൗന്ദര്യം പോര എന്ന് പറയേണ്ടി വരും.പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ബാച്ചിലെ കുട്ടിയാണ്.തൊട്ടടുത്ത ദിവസവും ഞങ്ങൾ മാവിൻ ചോട്ടിലിരിക്കുമ്പോൾ ഇതാവർത്തിച്ചു.
ഞങ്ങളിലാരെ നോക്കിയാണ് ഈ കുട്ടി ചിരിക്കുന്നത് ?
കേശവഭട്ട് ആദ്യം തന്നെ പറഞ്ഞിരുന്നു. കക്ഷി ചിരിക്കുന്നത് എന്നോടാണെന്ന്.
ഇതറിയാനായി ഒരു ദിവസം കേശവ ഭട്ട് അൽപ്പം മാറി നിന്നു.അന്ന് പെൺകുട്ടി പതിവുപോലെ എന്നെ കടാക്ഷിച്ചതോടെ സംഭവം ഉറപ്പായി.ഇതോടെ കേശവ ഭട്ട് എന്നെ ഉപദേശിക്കാർ തുടങ്ങി.പേരെന്താണെന്ന് ചോദിക്കാനും പരിചയപ്പെടാനുമൊക്കെ.
സത്യം പറഞ്ഞാൽ എനിക്ക് അതിനുള്ള ഊർജ്ജമൊന്നും അന്ന് ഉണ്ടായിരുന്നില്ല. വലിയ ഒരു റിസ് കെടുക്കാനുള്ള ആവശ്യം എനിക്ക് തോന്നിയതുമില്ല.
കേശവ ഭട്ടിൻ്റെ ഉപദേശം ശാസാനയുടെ രൂപം പ്രാപിച്ചു.
താനെന്തൊരു മനുഷ്യനാടോ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ എന്നുവരെയായി.
എന്നോട് ആ കുട്ടിക്ക് ആകർഷണം തോന്നാൻ എന്തായാരിക്കും കാരണം. എൻ്റെ രൂപവും സൗന്ദര്യവും എന്തായാലും അല്ല.നീണ്ട് മെലിഞ്ഞ എന്നെ പെൺകുട്ടികൾ, ഇഷ്ടപ്പെടില്ല എന്ന് ഞാൻ വിശ്വസിച്ചു.ഇനി ഞാൻ ക്രിക്കറ്റ് കളിക്കുമെന്ന അറിഞ്ഞിട്ടാകുമോ? ഏയ് അത് ആ കുട്ടിയറിയാൻ സാദ്ധ്യതയില്ല.ഇനി പരിഹസിച്ച് ചിരിക്കുകയായിരിക്കുമോ? അതോ ആ കാക്ക തമ്പുരാട്ടിക്ക് മറ്റാരെയും കിട്ടാത്തതു കൊണ്ട് എന്നെ പിടിയിട്ടതാണോ.എൻ്റെ ചിന്തകൾ കാടുകയാൻ തുടങ്ങി.പക്ഷെ എല്ലാ ദിവസവും പതിനൊന്നര മണിക്ക് ഈ രംഗം നിർബാധം തുടർന്നു.പുതുതായി ഒന്നും സംഭവിച്ചതുമില്ല.
ഒരു ദിവസം കക്ഷിയെ കാണാതായി.അന്ന് എന്തെങ്കിലും അസുഖമായതിനാൽ വരാത്തതായിരിക്കാമെന്ന് ഞാൻ കരുതി.എന്നാൽ തൊട്ടടുത്ത ദിവസവും അതിനടുത്ത ദിവസവും കാണാതായപ്പോൾ എനിക്ക് എന്തോ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. കേശവ ഭട്ടുമായി ഞാൻ ആശക പങ്കുവച്ചു.മൂപ്പര് പക്ഷെ വലിയ താത്പര്യം കാണിച്ചില്ല.
ഒന്നു പരിചയപ്പെടാൻ പോലും തയ്യാറാകാത്ത നിനക്കവളെവിടെപ്പോയാലെന്ത് ?
ഭട്ട് എന്നെകുത്തിനോവിക്കുകയാണ്.
ഇനി ക്ലാസ്സ് സമയം മാറിയിരിക്കുമോ? എന്തോ എൻ്റെ മനസ്സിൽ ആധിയായി.എല്ലാ ദിവസവും പ്രതീക്ഷയോടെ അവളുടെ കുണുങ്ങി കുണുങ്ങിയുള്ള വരവിനായി മാവിൻ ചുവട്ടിൽ ഞാനിരിക്കും.
നീ പ്രതികരിക്കാത്തതിനാൽ അവൾ വേറെ വഴി നോക്കിക്കാണും. ഭട്ട് സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. പ്രീ ഡിഗ്രി ക്ലാസ്സിലെ ഒന്നാം ദിവസം മുതൽ വിട്ടു പിരിയാത്ത സുഹുത്തായ ഭട്ടിനോട് എനിക്ക് നീരസം തോന്നിത്തുടങ്ങി. വിവരമൊന്നുമറിയാത്തതിനാൽ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.
ഒടുവിൽ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.പ്രീഡിഗ്രി ക്ലാസ്സ് വരാന്തയിലൂടെ ഞാൻ അലഞ്ഞു നടന്നു.പണിക്കർ സാറിൻ്റെ മുന്നിൽ പെട്ടു .പൂവാലന്മാരെ പിടിക്കുന്നത് സാറിൻ്റെ ഒരു ഹോബിയാണ്. അദ്ദേഹം എന്നോട് കണ്ണുരുട്ടി തിരികെ നടക്കാൻ ആംഗ്യം കാട്ടിയതനുസരിച്ച് ഞാൻ തിരികെ നടന്നു.പണിക്കർ സാറിൻ്റെ മുന്നിൽ പെട്ട് ഇളിഭ്യരാകുന്ന പൂവാലന്മാരെ കളിയാക്കിയിരുന്ന എന്നെ ഞാൻ സ്വയം പഴിച്ചു. അവരുടെ വിഷമവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം ക്ലാസിൽ വൈകിയെത്തിയ ഭട്ട് എൻ്റെ ചെവിയിൽ ഓതി.കക്ഷി പ്രിൻസിപ്പാളിൻ്റെ റൂമിനു മുന്നിൽ നിൽക്കുന്നു.
ആ ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങൾ നേരെ പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപത്തെത്തി. ശരിയാണ് അവൾ പുറത്തുള്ള ബെഞ്ചിൽ ഇരിക്കുകയാണ്.കൂടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളുമുണ്ട്. അകത്തുനിന്ന് ആരോ വിളിച്ചതനുസരിച്ച് രണ്ടുപേരും അകത്തേക്കു പോയി.
ഞങ്ങൾ കുഞ്ഞു മാവിൻ ചുവട്ടിൽ ചെന്നിരുന്നു. അൽപ്പ നേരം കഴിഞ്ഞപ്പോൾ അതാ അച്ഛനും മകളും പുറത്തിറങ്ങി വരുന്നു. ഞങ്ങളെ കണ്ട കക്ഷിയാതാ ഞങ്ങളെ ലക്ഷ്യം വച്ച് വരുന്നു.എന്തു ചെയ്യണമെന്നറിയതെ ഞങ്ങൾ ഇരുവരും എഴുന്നേറ്റു നിന്നു. എൻ്റെ കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു.
അടുത്തെത്തി അവൾ വശ്യ സുന്ദരമായ ശബ്ദത്തിൽ മൊഴിഞ്ഞു.
അച്ഛന് പാലക്കാട്ടേക്ക് ട്രാൻസ്ഫറായി. ഞാൻ കോളേജ് മാറുകയാണ്.ടി.സി. വാങ്ങാൻ വന്നതാണ്. പോട്ടേ ...
ഇത്രയും പറഞ്ഞ് ധരിച്ചിരുന്ന പട്ടുപാവാടയുടെ ഇരു വശവും അകത്തിപ്പിടിച്ച് അവൾ അച്ഛനരികിലേക്ക് ഓടിപ്പോയി.
അതി മനോഹരമായ ഒരു പൂമ്പാറ്റ എന്നിൽ നിന്നും പറന്നകലുന്നതു പോലെ അന്നെനിക്ക് തോന്നി.
ഭട്ടിനൊപ്പം പിന്നെയും കുറേ കാലം ഞാനാ കുഞ്ഞു മാവിൻ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞിട്ടുണ്ടെങ്കിലും ആഗ്രഹിച്ചിട്ടു പോലും അത്തരം ഒരു സന്ദർഭം വീണു കിട്ടിയിരുന്നില്ല. ഇന്നും കോളേജിന് മുന്നിലുടെ യാത്ര ചെയ്യുമ്പോൾ ആ മാവിൻ ചുവട്ടിലേക്ക് ഒന്ന് കണ്ണോടിക്കാതിരിക്കാൻ എനിക്ക് കഴിയാറില്ല.

















































