Friday, June 11, 2021

അച്ഛനോളമായപ്പോൾ

 അന്ന് രാവിലെ എനിക്ക് എന്തെന്നില്ലാത്ത വാശിയായിരുന്നു.സ്കൂളിൽ പോകില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു.വെറുതെ പറയുകയായിരിക്കുമെന്ന് കരുതി ആരും അത് കാര്യമായി എടുത്ത് കാണില്ല.തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഗ്രേസി ടീച്ചറോടൊപ്പമാണ് ഞാൻ സ്കൂളിൽ പോകാറ്.സമയമായപ്പോൾ ഞാനെൻറെ നിലപാട് ഒന്നും കൂടി കടുപ്പിച്ചു. എന്നാൽ നിർബന്ധപൂർവ്വം പുസ്തകസഞ്ചി എൻറെ കൈയ്യിലേൽപിച്ചു ടീച്ചറോടൊപ്പം എന്നെ പറഞ്ഞയച്ചു.സ്കൂളിൽ പോകാനുള്ള എൻറെ മടി കണ്ടിട്ടാവണം അച്ഛൻ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് പുറകെ വരുന്നുണ്ട്.ഗെയിറ്റ് കഴിഞ്ഞ് പാറപുറത്തെത്തിയപ്പോൾ പരാജയപെടുന്നുവെന്ന ബോദ്ധ്യം എന്നെ ആക്രമണോത്സുകനാക്കി.കൈയ്യിലിരുന്ന സഞ്ചി ഞാൻ വലിച്ചെറിഞ്ഞു.ഒന്നാം തരം പാഠാവലിയും സ്ലെയിറ്റും കല്ലു പെൻസിലും പാറപുറത്ത് ചിതറിവീണു.ടീച്ചർ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നപ്പോൾ കണ്ടുനിന്ന അച്ഛൻ ഓടിവന്ന് എന്നെ തലങ്ങും വിലങ്ങും അടിതുടങ്ങി.അടിയുടെ ചൂട് നാൽപതിലേറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഞാൻ മറന്നിട്ടില്ല.ആ പാറപുറവും പരിസരവും ഇന്നും വ്യക്തമായി എൻറെ മനസിലുണ്ട്.ടീച്ചർ ഒരുവിധത്തിൽ എന്നെ പിടിച്ചുമാറ്റി.അടുത്ത വളപ്പിൽ പുല്ലരിയാൻ വന്ന ചോയിച്ചിയും കൃഷ്ണനും ലക്ഷം വീട്ടിലെ അന്തേവാസികളും എൻറെ നിലവിളി കേട്ട് ഓടിക്കൂടി.അച്ഛൻ ആജ്ഞാപിച്ചതനുസരിച്ച് ഞാൻ തന്നെ സ്ലെയിറ്റും പുസ്തകവും എടുത്ത് ടീച്ചറോടൊപ്പം ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് സ്കൂളിലേയ്ക്ക് യാത്രയായി.

അന്ന് ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ ജനാലയിലുടെ എന്നെയും നോക്കി നിൽകുകയാണ്.പതിവായി രാത്രി വളരെ വൈകിമാത്രം വീട്ടിലെത്താറുള്ള അച്ഛൻ അന്ന് ഉച്ചയ്ക് തന്നെ വീട്ടിലെത്തിയതെന്തിനാണെന്ന് അന്ന് എനിക്ക് മനസിലായിരുന്നില്ല.ഇന്ന് അച്ഛനോളമായപ്പോഴാണ് എനിയ്ക് അത് ശരിക്കും മനസിലായത്.(ചിത്രം കടപാട് പത്മനാഭൻ ബ്ലാത്തുർ)

No comments:

Post a Comment